Friday, November 28, 2008

മയില്‍പ്പീലി


നമുക്കു നമ്മുടെ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാം 
കാലം കോട്ട കെട്ടി സൂക്ഷിച്ച പഴയ
മയില്‍പ്പീലി തുണ്ടുകളും മഞ്ഞാടിക്കുരുക്കളും
അപ്പുപ്പന്‍ താടികളും കണ്ടെടുക്കാം

എന്നിട്ട് ആകാശം കാണിക്കാതെ 
ആരോടും പറയാതെ അതിനെ
പുസ്തകത്തിനുള്ളില്‍ ഒളിച്ചു വെക്കാം...
തെങ്ങിന്‍ പൂപ്പു കൊണ്ടു ചോറ് കൊടുക്കാം
മയില്‍പ്പീലിക്കുഞ്ഞിനെ കാത്തിരിക്കാം... 

കണ്ടു കിട്ടിയില്ലെന്കിലും
നിന്ടെ ഓര്‍മയെ ഞാന്‍ സൂക്ഷിക്കുന്നു 
ഒരു മയില്‍പ്പീലിയായി...
ആകാശം കാണിക്കാതെ,
ആരോടും പറയാതെ...

കാലപ്പുഴയില്‍ മുങ്ങിക്കയറി 
ബന്ധങ്ങള്‍ കൊണ്ടു പവിത്രമോതിരം കെട്ടി,
ണ്ണുനീരുകൊണ്ട് തീര്‍ത്ഥം തളിച്ച്,
സ്വപ്‌നങ്ങള്‍ കൊണ്ട് ബലി ചോര്‍ ഊട്ടുന്നു...
എന്നെങ്കിലും മയില്‍പ്പീലി പ്രസവിക്കുന്നതും കാത്ത്...

മയില്‍പ്പീലി ചിത്രത്തിന് കടപ്പാട് :http://matriarchalfamilyofmalayalambloggers.blogspot.com/2008/07/blog-post_4697.html

Tuesday, November 25, 2008

ഒരു സരോവര കഥ

രാവിലെ പട്ടത്ത് ബസ്സ് കാത്തു നിന്നപ്പോളാണ്‌ ഒരു സരോവര ചിന്ത കടന്നു വന്നത്. എന്താ പ്രത്യേകിച്ച് കാരണം എന്നൊന്നും അറിയില്ല, ചിലപ്പോള്‍ രാവിലെ തന്നെ ഓര്‍മ വന്ന 'ബൌദ്ധിക സ്വയംഭോഗം' എന്ന കുസാറ്റ് ഇയന്‍ വാക്ക് ഓര്‍മ വന്നത് കൊണ്ടാവാം. SMS ഹാളില്‍ നടന്ന ഫിലിം ഫെസ്റിവല്‍. ഏതൊരു കാമ്പസ് ഫിലിം ഫെസ്റിവലിലും ഉണ്ടാവുന്ന സാധാരണ പടങ്ങളായ പൊന്നാപുരം കോട്ട, കടത്തനാട്ടു മാക്കം, ശ്രീ ഗുരുവായൂരപ്പന് (സോറി ഒന്നു തമാശിച്ചു നോക്കിയതാ) ഇതൊന്നും അല്ല പക്ഷെ റെഗുലര്‍ പടങ്ങളായ ഡ്രീംസ്‌, ചില്ട്രെന്‍ ഓഫ് ഹെവന്‍, സെവെന്‍ സമുരായിസ് etc etc... ഇതെല്ലാം എത്ര തവണ കണ്ടതാ എന്ന ഭാവത്തില്‍ അടുത്തിരിക്കുന്ന പ്രായേണ ഫിലിം ഫെസ്റിവലില്‍ പുതുമുഖമായ പയ്യന് camera angle, lighting, continuity തുടങ്ങിയ അറിയാവുന്ന പദങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. അതിന്ടെ ഇടവേളകളില്‍ കാലില്‍ കാല്‍ കയറ്റി വെച്ച് അങ്ങിനെ ഭയന്കരമായി സിനിമ കണ്ടുകൊണ്ടിരിക്കുന്നു. കാരണം കൂട്ടുകാരെല്ലാം university യില്‍ അറിയപ്പെടുന്ന ബുജികള്‍ ആയതുകൊണ്ട് അവരൊക്കെ ഈ പരിപാടി സംഘാടനം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. 
സത്യത്തില്‍ ഈ സ്ഥിരം ഫിലിം ഫെസ്റിവല്‍ stuff അല്ലാതെ പിന്നെ കയ്യിലുള്ളത് അന്നൊക്കെ പപ്പേട്ടന്‍ (അങ്ങിനെയേ പറയാവു. അല്ലെങ്കില്‍ മറ്റു ബുജികള്‍ക്കിടയില്‍ ഒരു ഒരു ഇത് കിട്ടില്ല) പിന്നെ ശ്രീനിവാസന്‍ അന്ടിക്കാട് പ്രിയദര്‍ശന്‍... തീര്ന്നു. മജീദ്‌ മജീദി, കുറസോവ ടീമിനൊക്കെ അന്ന് എത്ര നന്ദി പറഞ്ഞിരിക്കുന്നു? ആകെ അറിയാവുന്ന ഫോറിന്‍ സാധനം. ഭാഗ്യത്തിന് അന്നൊക്കെ ഞാന്‍ ഉണ്ടായിരുന്ന കൂട്ടത്തിലെ അതര്‍ മെംബേര്‍സ് ശരിക്കും പുലികള്‍ ആയിരുന്നത് കൊണ്ട് അന്ന് നമ്മള്‍ പറയുന്നതിനൊക്കെ മറ്റുള്ളവര്‍ക്കിടയില്‍ ഒരു വിലയൊക്കെ ഉണ്ടായിരുന്നു. 
സത്യത്തില്‍ അടൂരിണ്ടേ പോലും മൂന്നോ നാലോ പടമേ കണ്ടിട്ടുള്ളു. അതും മതിലുകള്‍ക്ക് ശേഷം ഇറങ്ങിയവ എന്ന് വെച്ചു വിട്ടുകൊടുക്കാന്‍ പറ്റുമോ? എന്തായാലും കൂടെയുള്ളവരുടെ 'പുലിത്വം' (മനുഷ്യത്വം പോലെ വായിക്കുക) അറിയാവുന്നത് കൊണ്ടു നമ്മുടെ കഞ്ഞി കുടി മുട്ടിയില്ല.  
സത്യത്തില്‍ അന്ന് ഫെസ്റിവല്‍ കാണാന്‍ പോയത് motor cycle diary കാണാന്‍ വേണ്ടിയാണ്. ഒരുപാടു നാളായി കൂടെ ഉള്ള പുലികള്‍ ഇടക്കിടെ പറഞ്ഞു അത് കാണാന്‍ വല്ലാത്ത ഒരു ദാഹം... ഒരു മോഹം.  
അങ്ങിനെ അതും കാത്തിരിക്കുമ്പോള്‍ അതാ വരുന്നു അറിയിപ്പ് മേല്‍ ഉദ്ധരിച്ച പടം ചില ടെക്നിക്കല്‍ ദിഫിക്കാളിട്ടി കൊണ്ടു കളിക്കതില്ല. പകരം ജോണ്‍ അബ്രഹാമിണ്ടേ അമ്മ അറിയാന്‍ . ഈശ്വരാ എത്ര കാലമായി കേള്ക്കുന്നു ജോണ്‍ ജോണ്‍ ജോണ്‍....
അഗ്രഹാരത്തിലെ കഴുതൈ... അമ്മ അറിയാന്‍ , പിന്നെ അവരാച്ചന്‍... 
ജോനിണ്ടേ സുഹൃത്തുക്കള്‍ ഹരി... സംവിധായകന്‍ കമലിന്റെ ജോണിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ഒന്നും പറയണ്ട അതിന് മുന്‍പത്തെ കുറച്ച് ദിവസമായി സരോവറിലെ നാല്പതാം മുറിയില്‍ ഒരു ജോണ്‍ മയം.... ഇന്നു മുതല്‍ ഞാനും.... സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ. പക്ഷെ തുള്ളിചാടാണോ കയ്യടിക്കണോ പറ്റുമോ? നഹി നഹി. ഉടനെ തന്നെ എന്റെ അടുത്തിരിക്കുന്ന നമ്മുടെ പുതിയ പയ്യന് ഒടെസ്സ, ജോണിന്റെ മദ്യപാനം തുടങ്ങിയ ആധികാരിക കാര്യങ്ങളെ കുറിച്ച് ഒരു ചെറിയ ലെക്ചര്‍ കൊടുത്തു. 
അവസാനം പടം തുടങ്ങി. എന്തിനേറെ പറയുന്നു പടം തകര്‍ത്ത് ഓടുന്നു ഞാന്‍ തകര്ത്തു വിയര്‍ക്കുന്നു. ഒടുവില്‍ പടം കഴിഞ്ഞു. പുറത്തിറങ്ങി നമ്മുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സോഡാ നാരങ്ങ കുടിച്ച് ക്ഷീണം മാറ്റവേ ചര്ച്ച തുടങ്ങി. എന്താന്നറിയില്ല പൊതുവെ ആ പടം ആര്ക്കും അത്ര പിടിച്ചില്ല എന്ന് മനസ്സിലായപ്പോള്‍ മാത്രമാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയത്. എന്റെ സ്റ്റാന്ഡേര്ഡ് കൂടിയതുകൊണ്ടാണോ അതോ ജോണിന്റെ സ്റ്റാന്ഡേര്ഡ് താഴെ ആയതുകൊണ്ടാണോ എന്തോ സിനിമയുടെ കഥയല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല. എനിവെ അന്ന് ചര്‍ച്ചക്കൊടുവില്‍ ആദ്യം പറഞ്ഞ ലേബല്‍ (ഭൌതിക സ്വയംഭോഗം) പടത്തിന് ചാര്‍ത്തിക്കൊടുത്ത് ഞങ്ങള്‍ സംതൃപ്തി അടഞ്ഞു.

Monday, November 24, 2008

ഒരു മേഘത്തിന്റെ അന്ത്യം

ഇന്ന് ഞാന്‍ ഒരു മേഘത്തിനെ കൊന്നു
കഴുത്ത് ഞെരിച്ച്...
അതിന് പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം
ജീവിക്കുന്നതിനെക്കുറിച്ച്
അതുകൊണ്ടാവുമല്ലോ അത് എന്നെ വല്ലാത്ത പരിചയ ഭാവത്തില്‍ നോക്കിയത്
സത്യത്തില്‍ ഞാന്‍ അപരിചിതത്വം നടിക്കുകയായിരുന്നു
ഇന്നെനിക്ക് അതിനെ കൊല്ലാതിരിക്കാന്‍ കഴിയുമായിരുന്നില്ല

അന്ന് ആ കുന്നിന് മുകളില്‍ എന്നെ പൊതിഞ്ഞു പെയ്തത് ഇതേ മേഘമായിരുന്നു
അല്ലാതെ അതിന് എന്നെ പരിചയമുണ്ടാവാന്‍ തരമില്ല
ചില പരിചയങ്ങള്‍ പുതുക്കാതിരിക്കുന്നതാണ് നല്ലത്...
അതുകൊണ്ട് ആ കുന്നിന്റെ ഓര്‍മയെ ഞാനിന്നു കഴുത്ത് ഞരിച്ച് കൊന്നു...
എന്റെ ചുറ്റും അന്ന് പെയ്തിറങ്ങിയ
മഴത്തുള്ളികള്‍ കയ്യിലെടുത്ത് അതിന്ടെ ചുണ്ടില്‍ തീര്‍ത്ഥമായ് നല്കി

കടലു കടന്നു വരുന്ന ആരെയും കാത്തിരിക്കാന്‍ ഇല്ലാതിരുന്നത് കൊണ്ട്
പെട്ടെന്ന് തന്നെ ചിതയൊരുക്കി

Wednesday, November 19, 2008

നിശ്ശബ്ദത

നമുക്കിടയിലെ നിശ്ശബ്ദത എന്നെ വീര്‍പ്പു മുട്ടിക്കുന്നു
കാരണം നീയാണ് നിശബ്ദതയുടെ ഭാഷ എന്നെ പഠിപ്പിച്ചത്
അതുകൊണ്ട് നമുക്ക് നിര്‍ത്താതെ സംസാരിച്ചുകൊണ്ടേ ഇരിക്കാം

നമുക്ക് ഒഴുകുന്ന പുഴയെക്കുറിച്ചു സംസാരിക്കാം
നിലക്കാതെ ഒഴുകുന്ന പുഴയെക്കുറിച്ച്
കാരണം അത് എന്നെ നിന്ടെ കണ്ണുകളെ ഓര്‍മിപ്പിച്ചു കൊള്ളും

നമുക്ക് മേയ് മാസത്തിലെ പൂത്ത ഗുല്‍മോഹറിനെക്കുറിച്ച് സംസാരിക്കാം
പൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന മഞ്ഞകലര്‍ന്ന ചുവപ്പിനെക്കുറിച്ച്
കാരണം എന്നെ അത് നിന്ടെ തീ പടര്‍ന്ന ചിന്തകള്‍ ഓര്‍മിപ്പിക്കും

നമുക്കു പുഴവക്കത്തു പൂത്തു നില്ക്കുന്ന ഗുല്‍മോഹറിനെക്കുറിച്ച് സംസാരിക്കാം
കാരണം അത് പൊഴിഞ്ഞു വീണ് ഒഴുകിക്കൊണ്ടേ ഇരിക്കും
ആ പുഴവക്കത്ത് നമുക്കു നിര്‍ത്താതെ സംസാരിച്ചുകൊണ്ടേ ഇരിക്കാം

നിശബ്ദമായി...

Monday, November 17, 2008

കണ്ണുകള്‍ നനയുന്ന കൂട്ടുകാരിയെക്കുറിച്ച്

ഇന്ന് കണ്ണ് നനയുന്നതിനെ കുറിച്ചു ഒരു പഴയ കൂട്ടുകാരിയുടെ ബ്ലോഗ് കണ്ടു...
ഒരു പക്ഷെ കണ്ണ് നനഞ്ഞത്‌ നഷ്ടപ്പെട്ടു പോയ എന്തിനേയോ കുറിച്ച് , അല്ലെങ്കില്‍ കളഞ്ഞു പോയ ഒരു ഓര്‍മയെ കുറിച്ചോര്‍ത്താവാം... എങ്ങിനെ ആയിരുന്നാലും ശരി, വഴി തെറ്റി വന്നതാണ് എന്റെ ഇന്‍ബോക്സില്‍...
അവള്‍ അറിഞ്ഞുകൊണ്ടാവാന്‍ വഴിയില്ല... എങ്കിലും അത് എന്നെ ചിലത് ഓര്‍മപ്പെടുത്തുന്നു... ചില ഓര്‍മപ്പെടുത്തലുകള്‍ ഒരു കൊച്ചു കാറ്റു പോലെ... പഴയ പുസ്തകത്തിന്ടെ മഞ്ഞച്ച താളില്‍ പറ്റിപ്പിടിച്ച പഴമയുടെ മണം പോലെ... പുതുമണ്ണിന്ടെ ഗന്ധം പോലെ... വേദനിപ്പിക്കുന്നവ... ചിരിപ്പിക്കുന്നവ... വല്ലാതെ കൊത്തി വലിക്കുന്നവ... എങ്കിലും ഓര്‍മകളെ എന്നുമെന്നും ഞാന്‍ നെഞ്ചോടു ചേര്ക്കുന്നു...
***
പിന്നെയുള്ളത് ചില നഷ്ടങ്ങളാണ്
നികത്താന്‍ കഴിയുന്നവയും  
നിത്യേനയെന്നോണം ആഴം കൂടുന്നവയും...
രണ്ടുമുണ്ടാവാം
നമ്മളറിയാതെ നമ്മളെ അറിയാതെ,  
വല്ലാതെ വരിഞ്ഞു മുറുക്കുന്ന നഷ്ടങ്ങള്‍... 
ഓര്‍മപ്പെടുത്തലുകള്‍ നഷ്ടങ്ങളെ കുറിച്ചാ വുമ്പോള്‍... 
ഓരോ ഇലയും വീഴുന്നതിന്റെ ശബ്ദം കേള്ക്കാ ... 
ഒരു പൂ വിടരുന്നതിന്റെ ശബ്ദം...
നിലാവ് പടരുന്നതിന്റെ ശബ്ദം...
കണ്ണുനീരൊഴുകുന്നതിന്റെ...
സ്വപ്നത്തില്‍ തീ പടരുന്നതിന്റെ...
ഒടുവില്‍ നിശബ്ദതയുടെ ശബ്ദം... ആ നിശബ്ദതയിലൂടെ 
നിന്റെ വാക്കുകള്‍ എന്നെ തേടിയെത്തും...
 
Click here for Malayalam Fonts