Friday, February 13, 2009

സരോവര്‍... (4)

........ സനാതന ഹോസ്റ്റലിലെ മദ്യം മാത്രം മണക്കുന്ന വൈകുന്നേരങ്ങള്‍...
ചിലപ്പോളെങ്കിലും ക്ഷണിക്കാതെ കടന്നു വന്നിരുന്ന
രാഷ്ട്രീയ ചര്‍ച്ചകളും പുസ്തകങ്ങളും...
പരീക്ഷകള്‍...
നാടകം.

രാവിലെയും വൈകീട്ടും മുടങ്ങാതെയുള്ള ബസ്സ് യാത്രകള്‍... (കാരണം മെയിന്‍ ക്യാമ്പസ്സില്‍ നിന്നും ഒട്ടകലെയാണ് ഞങ്ങളുടെ സ്കൂള്‍ ഓഫ് മറൈന്‍ സ്റ്റഡീസ്. university ബസില്‍ ഉള്ള യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കാനാവാത്തത്)

ഓണാഘോഷങ്ങള്‍
പരസ്പരം അറിയാന്‍ നില്‍ക്കാതെ
അകന്നു പോയ കൂടെ പഠിച്ചവര്‍...

അര്‍ഹിക്കാത്ത സ്വപ്‌നങ്ങള്‍...
പേരുകളില്‍ മാത്രം ഞാന്‍ അറിയുന്ന സീനിയേഴ്സ്...
എല്ലാ വര്‍ഷവും എത്തുന്ന ജൂനിയേഴ്സ്‌...
അവര്‍ക്കിടയിലെ നൈരന്തര്യം കാക്കുന്ന
അല്ലെങ്കില്‍ അവരെ പരസ്പരം കോര്‍ക്കുന്ന ചിലര്‍

ഇതൊരു സ്വപ്ന ഭൂമിയാണ്‌
ഇതറിഞ്ഞവര്‍ക്ക്‌...
അല്ലാത്തവര്‍ക്ക്‌ മരീചികയും

മനസ്സില്‍ അല്‍പം നന്മ ബാക്കിയായവര്‍
‍ഇവിടെ വന്നുകൊണ്ടേയിരിക്കും
ഇവിടുത്തെ ഓരോ മണല്‍ത്തരിയും തിരിച്ചു വിളിച്ചുകൊണ്ടേയിരിക്കും... അവരുടെ
ശരീരത്തിലെ ഓരോ അണുവിനേയും...

ഞാന്‍ കണ്ടിട്ടില്ലാത്ത ജെര്‍മനിയോ
പരീസോ, മെല്‍ബണോ ഒന്നും
ഒന്നും ഇത്രയും സുന്ദരമായിരിക്കില്ല...
സ്വര്‍ഗ്ഗത്തില്‍...
അവിടെ ഇത്ര ആത്മ ബന്ധമുള്ളവരെ കാണാന്‍ കിട്ടുമോ?

ഇവിടെ ഓരോരുത്തരും
ഒരു നിയോഗം പോലെ എത്തിപ്പെടുന്നവരാണ്‌
എന്നാല്‍ അവരോരോരുത്തരും പരസ്പരം ബന്ധിക്കപ്പെട്ടവരാണ്‌

ഏതോ ജീവിത സന്ധികളില്‍...
അതല്ലെങ്കില്‍
ഞങ്ങള്‍ക്കറിയാത്ത എവിടെയോ വെച്ച്...

Thursday, February 12, 2009

സരോവര്‍...(3) (തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു )

പുറം ചുമരില്‍ പൂശിയ പുതിയ ചായം അല്ലെങ്കില്‍ മുകളില്‍ കെട്ടിപ്പൊക്കി ക്കൊണ്ടിരിക്കുന്ന പുതിയ നില ഇവയോഴിവാക്കിയാല്‍് ബാക്കിയെല്ലാം ഒരുകാലത്ത് സ്വന്താമായിരുന്നതാണ്. അതുകൊണ്ടായിരിക്കാം ഇവിടെ ആരുമില്ലാതിരുന്നിട്ടും ഞാനിവിടെ അന്യത്വം അനുഭവിക്കാത്തത്.
ഈ മുറിയിലെ ഗന്ധം ഇവിടുത്തെ ഇടനാഴിയിലെ കട്ട പിടിച്ച ഇരുട്ട് ഉടഞ്ഞ കണ്ണാടിചില്ലുകളും വാഷ് ബേസിനുകളും  എല്ലമെന്നെ വീണ്ടും ആ പഴയ ഞാനാക്കുന്നു കൈവിട്ടു പോയ തെന്തൊക്കെയോ പോലെ. 
എന്റെ ഓര്‍മകളുടെ അസ്ഥി പന്ജരം പോലെ ഞാന്‍ അവസാനം പങ്കെടുത്ത സരോത്സവിലെ ചിത്രങ്ങള്‍... അവ ഇത്ര കാലവും എന്നെ കാത്തിരുന്നതാണെന്ന് വെറുതെ ഒരു ഭാവന.
വിനോദ് സാറിന്‍റെ കൈപ്പടയിലുള്ള ഓണാഘോഷം വിളംബരം ചെയ്യുന്ന നോട്ടീസ് ബോര്‍ഡ്...
എല്ലാം പഴയത് തന്നെ. ഞാനെന്തേ വരാന്‍ വൈകിയത് എന്നവ ചോദിച്ചുവോ? വെറുതെ തോന്നിയതാവും.

മുന്‍പും അങ്ങിനെയായിരുന്നല്ലോ. ഞങ്ങള്‍ ഒഴിഞ്ഞ ഹോസ്റ്റലിലെ താമസക്കാര്‍... 
കഞ്ഞിവെച്ചും കടുംചായയിട്ടും കഴിഞ്ഞ നാളുകള്‍, ഉയര്‍ന്ന ശബ്ദത്തിന്‍റെ അകമ്പടിയോടെ മദ്യത്തോടൊപ്പം ഘോരഘോരം ചര്‍ച്ചകള്‍...
സംഗീതം കേട്ട് സംഗീതം കൊണ്ട് ഉണര്‍ന്നിരുന്ന രാവുകള്‍. 
മദ്യത്തില്‍ സൌഹൃദം നിറച്ചു ഇണങ്ങിയും ചിലപ്പോള്‍ പിണങ്ങിയും പരിഭവിച്ചും...
പേരുപോലും അറിയാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ച്...
പിന്നെ...
അയ്യപ്പണ്ണനെ ( എ അയ്യപ്പന്‍ തന്നെ) കണ്ടുറങ്ങിയ രാവുകള്‍.  ഹോസ്റ്റല്‍ മുറിയിലെ ചുവരുകളില്‍ തന്‍റെ ആദ്യത്തെ കവിത കുറിച്ചവര്‍. എഴുതപ്പെട്ട ഓരോ വാക്കിനും വരക്കും രക്തവും ജീവനും ഇപ്പോള്‍ പോലും ചോര്‍ന്നു പോകാത്ത നാല്‍പ്പതാം മുറിയിലെ ചുവരില്‍ ജനിച്ചു വീണ ആധുനിക തത്വ ചിന്തകര്‍...
ICH ലെ ചായയും വടയും മസാലദോശയും. (ഇന്ത്യന്‍ കോഫി ഹൌസ് ആണ് കുസാറ്റ് ലെ കാന്റീന്‍ നടത്തിപ്പുകാര്‍. ഇപ്പോളും... നിലം മരബിളിട്ടതൊഴിച്ചാല്‍ പഴയ ICH നു ഇപ്പോളും ഒരു മാറ്റവും ഇല്ല) . 
വൈപ്പിനിലെ സന്ധ്യകള്‍
കാലടിയിലെ രാത്രികള്‍
സ്വപ്‌നങ്ങള്‍ പങ്കുവച്ച കൂട്ടുകാര്‍
open stage...
 (To be continued...)
സരോവര്‍(1), സരോവര്‍(2)

Sunday, February 8, 2009

ഉറവ

ഉണങ്ങി വരണ്ട ഉറവയില്‍ നിന്നും ഇന്നലെ
ഒരല്പം ചോര പൊടിഞ്ഞു.
ഒരു തരംഗം 
കാതങ്ങള്‍ക്കകലേക്ക്...

ഒരു ഫോണിന്‍റെ സ്ക്രീനില്‍ വെളിച്ചം മിന്നി 
അപരിചിതമായ നമ്പരിലേക്ക് കണ്ണുറപ്പിച്ചു ഇരുന്നു കാണണം
ഓര്‍മയില്‍ പരതി നോക്കിയിട്ടും
നമ്പരില്‍ ചേര്ത്തു വെക്കാന്‍ മുഖമൊന്നും കിട്ടാഞ്ഞത് കൊണ്ടാവാം
ആന്‍സര്‍ ബട്ടണില്‍ വിരലമര്‍ന്നത്‌...

ചുറ്റും അലറുന്ന രൌദ്ര സംഗീതത്തിനിടയിലും 
മഞ്ഞു പോലെ ആ പഴയ ശബ്ദം...
Hello ക്ക് മറുപടി പറയാതെ 
പൊടിഞ്ഞ ചോരയെ 
അല്പം ഉപ്പുവെള്ളം കൊണ്ടു കഴുകിക്കളഞ്ഞു ...

Saturday, February 7, 2009

നിലാവു കൊണ്ടു പണിത പടവുകള്‍...

നിലാവു കൊണ്ടു പണിത പടവുകള്‍
നിന്നെ ചുറ്റി എപ്പോളും ഉണ്ടായിരുന്നു...
ഇരയാക്കപ്പെടുന്നതിനു തൊട്ടു മുന്‍പ് നിനക്കു കയറി നില്‍ക്കാന്‍...

നിനക്കറിയാമായിരുന്നു  
നിലാവില്‍ പൊള്ളുന്ന അവന്ടെ കാല്‍പ്പാദങ്ങളെപ്പറ്റി...

അവള്‍ക്കത് അറിയില്ലായിരുന്നു...
നീ പറഞ്ഞു കൊടുത്തുമില്ല.

അവന് വേണ്ടി അവള്‍ അമാവാസി നാളില്‍ പുറത്തിറങ്ങി.

അവള്‍ക്കപരിചിതമായിരുന്നു രാത്രികള്‍...
അഗ്നി കുണ്ഠത്തിന്‍റെ വെളിച്ചം അവന്‍ നിലാവെന്നു പറഞ്ഞു...
അവള്‍ അതിലേക്കു നടന്നു കയറി...
നിലാവില്‍ പൊള്ളി വൃണമായിരുന്ന അവന്ടെ കാലുകള്‍ 
അവളുടെ നാഭിയിലമര്‍ന്നു.

പിറ്റേന്ന് 
നിന്‍ടെ പടവുകളില്‍ നിന്നും താഴെയിറങ്ങാതെ നീ
അവള്ക്ക് വേണ്ടി വിതുമ്പി...
ചെന്നായ്ക്കള്‍ കടിച്ചു കീറിയ ഒരു ശ
വം 
അപ്പോള്‍ ചുടുകാട്ടില്‍ കത്തിയമരുന്നുണ്ടായിരുന്നു
കടപ്പാട്: ചിത്രത്തിന് googleimage searchനും 
ഫോട്ടോഷോപ്പില്‍ പണിഞ്ഞതിനുഎനിക്കും
 
Click here for Malayalam Fonts